വ്യക്തിനിയമങ്ങൾ സ്ത്രീകൾക്ക് വലിയ വെല്ലുവിളി, ഡോ. ഖദീജ മുംതാസ്

0
53

കേരളത്തിന്റെയും തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ചേർന്ന് അക്ഷരങ്ങളിലൂടെ നയിച്ച ബൗദ്ധിക വിപ്ലവമെന്ന് പ്രമുഖ സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (VMMRC) സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. രണ്ടു പേർക്കും ജീവിതത്തിൽ ഏറെ കഷ്ട നഷ്ടങ്ങൾ വരുത്തി വെച്ച സാഹസിക പ്രവൃത്തി. അത്തരം ചെറുതും വലുതുമായ സാഹസങ്ങളിലൂടെയാണല്ലോ ചരിത്രം എന്നും മുന്നോട്ടു പോയിട്ടുള്ളതും. മുസ്ലിങ്ങൾ അപരവൽക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന രാഷ്ട്രീയ കാലാവസ്ഥയിൽ എടുത്തു പറയേണ്ട മറ്റനേകങ്ങൾ പോലെത്തന്നെ, വക്കം മൗലവിയുടെ സ്വാതന്ത്ര്യ സമര സംഭാവനയെ സ്മരിക്കുന്നതിൽ കൂടുതൽ പ്രസക്തിയുണ്ട്, ഡോ. ഖദീജ മുംതാസ് പറഞ്ഞു.

വക്കം മൗലവി തൻ്റെ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായി ഇടപെട്ട മറ്റൊരു മേഖല സ്വമതനവീകരണത്തിൻ്റെതായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും മലയാള ഭാഷയും ആധുനികവിദ്യാഭ്യാസവും അവഗണിക്കുന്ന സമുദായത്തിൻ്റെ പ്രവണതയ്ക്കെതിരെയും സ്ത്രീ വിവേചനങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. വിശ്വാസം(തൗഹീദ്) എന്നതു പോലെത്തന്നെ പ്രധാനമാണ് വിശ്വാസിക്കു അനുവദിക്കപ്പെട്ടിട്ടുള്ള സ്വതന്ത്രവിധിക്കുള്ള അനുവാദം (ഇജ്ത്തിഹാദ്) എന്നു ന്യായയുക്തം വാദിച്ചുറപ്പിക്കുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ, മുസ്ലിം പുരുഷനെപ്പോലെ അവകാശങ്ങളും സാമൂഹ്യബന്ധങ്ങളും നിലനിർത്താൻ സ്ത്രീക്കും ഇസ്ലാമിൽ തുല്യഅവസരങ്ങൾ ലഭിക്കേണ്ടതാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല, ഡോ. ഖദീജ പറഞ്ഞു.

ഇസ്ലാമിൻ്റെ ഏകദൈവവിശ്വാസം എന്ന ആശയത്തിൽ വെള്ളം ചേർക്കാൻ ആ മതവിശ്വാസി ഒരിക്കലും തയ്യാറായിരുന്നില്ലെങ്കിലും, എല്ലാ മതങ്ങളുടെയും മനുഷ്യ ബന്ധങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങൾ സമാനമാണ് എന്നദ്ദേഹം മനസ്സിലാക്കി. ഈആശയങ്ങളിലൂന്നി കാലത്തിലൂടെ കടന്നു പോവുമ്പോൾ അപ്പപ്പോഴത്തെ സ്ഥിതികൾക്കനുസരിച്ച് യുക്തിവിചാരം, പൊതുനന്മ, നീതി എന്നിവ പരിഗണിച്ച് ലൗകികവിഷയങ്ങൾ ഭേദപ്പെടുത്താം എന്നും ഖുർആനിലും നബിവചനങ്ങളിലും വിശ്വാസമർപ്പിച്ചു കൊണ്ടു തന്നെ അദ്ദേഹം പറയുന്നു.

ആധുനികകാലത്ത് വിദ്യാഭ്യാസം നേടി ജനാധിപതൃ അവകാശബോധത്തോടെ മുന്നോട്ടു വരുന്ന മുസ്ലിം സ്ത്രീക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ഒരിക്കലും മാറ്റത്തിനു വിധേയമാകാൻ പാടില്ലാത്ത ദൈവവചനങ്ങളെന്ന പേരിൽ നിലനിർത്തിക്കൊണ്ടുപോരുന്ന വ്യക്തിനിയമങ്ങളാണ് (Personal laws). പ്രധാനമായി അവയിലെ പിന്തുടർച്ചാവകാശ നിയമം. വക്കം മൗലവി ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമികാശയങ്ങളായ സമത്വം, നീതി, സ്വതന്ത്ര ന്യായവിചാരം എന്നിവയ്ക്ക് വിരുദ്ധമാണത്, ഡോ. ഖദീജ മുംതാസ് പറഞ്ഞു.

FORGEM (Forum For Gender Equality among Muslims) എന്ന സംഘടനയുടെ പ്രതിനിധിയായി ഡൽഹിയിൽ Family -Law & Democracy ശിൽപ്പശാലയിൽ പങ്കെടുത്തപ്പോൾ മുപ്പതോളം പ്രതിനിധികളുടെ പ്രബന്ധങ്ങളിലായി ഇന്ത്യയുടെ ബഹുസ്വര സംസ്കൃതിക്കകത്ത് നിയമക്കുരുക്കുകൾ എങ്ങനെയാണ് കുടുംബ ബന്ധങ്ങളെ, പ്രത്യേകിച്ച് സ്ത്രീജീവിതങ്ങളെ, ബാധിക്കുന്നത് എന്നതിൻ്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ ലഭിക്കുകയുണ്ടായി. മുസ്ലിം സ്ത്രീ ഈ ആധുനിക കാലത്തും രണ്ടാം കിട ജന്മങ്ങളായി കഴിയേണ്ടി വരുന്നത് വക്കം മൗലവിയെപ്പോലുള്ള സാമൂഹൃപരിഷ്കർത്താക്കളുടെ വാക്കുകൾ ശരിയായ രീതിയിൽ ഉൾക്കൊള്ളാത്തതു കൊണ്ടും കാലത്തിനനുസരിച്ച് സാംസ്കാരികോന്നതി എന്ന ആശയം പുരുഷനേതൃത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതു കൊണ്ടുമാണ് എന്നു പറയേണ്ടി വരും, ഡോ. ഖദീജ മുംതാസ് പറഞ്ഞു.

സ്ത്രീ അവകാശങ്ങൾക്കു വേണ്ടിയുള്ള ഇന്നത്തെ പോരാട്ടങ്ങൾക്കെല്ലാം ആശങ്ക പകർന്നു കൊണ്ട് മുസ്ലിം സമുദായത്തിൻ്റെ മൊത്തം അപരവൽക്കരണത്തിൻെറ പ്രശ്നം നിലനിൽക്കുന്നുവെങ്കിലും മുസ്ലിം സ്ത്രീയുടെ ഉണർവ്വും പോരാട്ടങ്ങളും ഇന്ന് ഏറെ പ്രസക്തം തന്നെയെന്ന് ഡൽഹി ശിൽപ്പശാല വിലയിരുത്തുകയുണ്ടായി. പലരും ചൂണ്ടിക്കാട്ടിയത് സി. എ. എ. വിരുദ്ധ സമരത്തിലെ സ്ത്രീ പങ്കാളിത്തമായിരുന്നു താനും. പുതിയ കാലത്ത് മുസ്ലിം സ്ത്രീയുടെ പങ്കാളിത്തത്തെ അവഗണിച്ചു കൊണ്ടുള്ളൊരു സാമുദായികമുന്നേറ്റവും പ്രതിരോധങ്ങളും അസാധ്യമാണ് എന്നതാണ് യാഥാർത്ഥ്യം, ഡോ. ഖദീജ പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തിൽ മലയാളം മിഷൻ മുൻ ഡയറക്ടർ ശ്രീമതി സുജ സുസൻ ജോർജ് വക്കം മൗലവിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തെയും ദീർഘവീക്ഷണത്തെയും സ്മരിച്ചു. ഭയത്തിനും കുടിലതന്ത്രങ്ങൾക്കും ഒരു സമൂഹത്തെ വളർത്താൻ കഴിയില്ല എന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന് അവർ നിരീക്ഷിച്ചു. ” ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ” എന്ന മൗലവിയുടെ പത്രപ്രവർത്തന ആപ്തവാക്യം ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ പിന്തിരിപ്പൻ പ്രവണതകൾ ശക്തമാകുന്ന ഈ കാലത്ത്, മൗലവി ഉയർത്തിപ്പിടിച്ച ലിംഗനീതിയും ജനാധിപത്യ മൂല്യങ്ങളും ആധുനിക കേരളത്തിന് വലിയൊരു ദിശാബോധമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ 2025 വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശ്രീ.ജി.പ്രിയദർശനനു മാധ്യമരംഗത്തെ മികച്ച സേവനത്തിനും പത്രസ്വാതന്ത്ര്യത്തിനായുള്ള പ്രിയദർശനന്റെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചു നൽകി. അധ്യാപകനായിരുന്ന പ്രിയദർശനൻ ദീർഘകാലം മലയാള മനോരമയിൽ പ്രവർത്തിച്ചു. 1992 മുതൽ 1995 വരെ എസ്.എൻ.ഡി. പി യോഗം വൈസ് പ്രസിഡന്റായിരുന്നു. ‘യോഗനാദം’ മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയിൽ ‘പഴമയിൽനിന്ന്’ എന്ന പരമ്പര പ്രസിദ്ധീകരിച്ചുവരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. `ശ്രീനാരായണഗുരു സുവർണരേഖകൾ’ `കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ’, `ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ’, `പ്രജാസഭാ പ്രസംഗങ്ങൾ’ `മൺമറഞ്ഞ മാസികാ പഠനങ്ങൾ’, പഴമയിൽനിന്ന്’ ‘ഭാഷാപോഷിണി സഭ: ചരിത്ര പഠനം’, ‘കേരള സാഹിത്യ നവോത്ഥാനം,’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരവും കേരള പ്രസ് അക്കാദമിയുടെ മുതിർന്ന പത്രപ്രവർത്തകർക്കുള്ള ആദരവും പ്രിയദർശനൻ നേടിയിട്ടുണ്ട്.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച “നവോത്ഥാനത്തിന്റെ നീക്കിയിരിപ്പുകൾ: വക്കം മൗലവിയുടെ സമ്പൂർണകൃതികൾ” പ്രകാശനം ചെയ്തു. ചടങ്ങിൽ മലയാളം മിഷൻ മുൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷെഹ്‌നാസ് സ്വാഗതവും ഡോ. ഷാഹിന നന്ദിയും പറഞ്ഞു.